പണം നല്‍കി വോട്ടു തേടൽ ആരോപണം;തരൂരിനെതിരെ നിയമ നടപടികളുമായി രാജീവ് ചന്ദ്രശേഖർ .

തിരുവനന്തപുരം: എൻഡിഎ സ്ഥാനാർത്ഥി പണം നല്‍കി വോട്ടു തേടുകയാണെന്ന ശശി തരൂർ എംപിയുടെ ആരോപണത്തിനെതിരെ രൂക്ഷപ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ.മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ട തരൂർ ഇപ്പോള്‍ പയറ്റുന്നത് നിലവാരം തീരെയില്ലാത്ത മൂന്നാം കിട രാഷ്ട്രീയമാണെന്നും, നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി.

”നെഗറ്റീവ് രാഷ്ട്രീയം എന്റെ ശൈലിയല്ല; ഞാൻ നിലകൊള്ളുന്നത് പോസിറ്റീവ് നിലപാടുകള്‍ക്കും നാടിന്റെ വികസനത്തിനും വേണ്ടിയാണ്. ദയവായി എന്നെ വില കുറഞ്ഞ രാഷ്ടീയത്തിലേക്ക് വലിച്ചിടരുത്”, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ശശി തരൂരിന്റെ ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നും അപകീർത്തിപരമായ പ്രസ്താവനക്കെതിരേ ശക്തമായ നിയമനടപടികള്‍ ആരംഭിച്ചതായുംരാജീവ്
ചന്ദ്രശേഖർ സൂചിപ്പിച്ചു. ഒരു എംപി എന്ന നിലയില്‍ ശശി തരൂരിന്റെ കഴിഞ്ഞ 15 വർഷത്തെ പ്രകടനം സൂക്ഷ്മ പരിശോധന നടത്തുന്നതില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള നിഷ്ഫലശ്രമമാണ് അദ്ദേഹം ഇപ്പോള്‍ പറയുന്ന പച്ചക്കള്ളത്തിനു പിന്നിലുള്ളത്. മുൻപ് സിഎഎ, മണിപ്പൂർ വിഷയങ്ങളില്‍ പറഞ്ഞതു പോലുള്ള പച്ച നുണയാണ് താൻ പണം നല്‍കി സാമുദായിക വോട്ടുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നതും.

”എനിക്കെതിരേ ആരോപണം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഗൗരവമേറിയ പല ചോദ്യങ്ങള്‍ക്കും ശശി തരൂർ മറുപടി പറയണം, പറയേണ്ടിവരും.

പണം നല്‍കിയതാർക്ക്?

ഞാൻ പണം നല്‍കിയെന്ന് ആരോപിക്കുമ്ബോള്‍ അത് ആര് വാങ്ങി എന്നു കൂടി ശശി തരൂർ വ്യക്തമാക്കുക തന്നെ വേണം.

സിറ്റിങ് എംപി എന്ന നിലയില്‍ അദ്ദേഹത്തിനും ഇത്തരം ഒരു അനുഭവം നേരത്തെ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ആരില്‍ നിന്ന് എന്നദ്ദേഹം വ്യക്തമാക്കണം.

ഇന്നാട്ടിലെ സാമുദായിക സംഘടനകളെക്കൂടി അവഹേളിക്കുന്നതാണ് തരൂരിന്റെ വ്യാജ പ്രസ്താവന. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്ബോള്‍ അതിന്നിയമപരമായി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കണമെന്നു കൂടി ശശി തരൂർ ഓർത്തിരിക്കുന്നത് നല്ലതാണ്. തരൂരിന്റെ രാഷ്ട്രീയ സംസ്‌കാരമല്ല എന്റേത് പൊതുജീവിതത്തിലെ അഴിമതികള്‍ക്കെതിരേ സന്ധിയില്ലാ സമരം ചെയ്യുന്ന നരേന്ദ്ര മോദി ജിയുടെ സുധീരമായ നിലപാടുകളാണ് ഞാൻ പിന്തുടരുന്നത്.

എന്തായാലും, ഇത്തരം ബാലിശമായ ആരോപണങ്ങളെ ആശ്രയിച്ചല്ല, മറിച്ച്‌ തിരുവനന്തപുരത്തെ ജനങ്ങളുടെ വീട്, കുടിവെള്ളം, നൈപുണ്യ വികസനം തുടങ്ങി സമഗ്ര വികസന പ്രവർത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഞാൻ മുമ്ബോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് ഇനിയും തുടരുക തന്നെ ചെയ്യും”-രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.