തണ്ട് വാടി ബിജെപി; കരുത്തുകൂട്ടി ഇന്ത്യ സഖ്യം.

ന്യൂഡൽഹി : എല്ലാ അഭിപ്രായ സർവ്വെകളേയും കാറ്റിൽ പറത്തി കൊണ്ട് ഇന്ത്യ സഖ്യത്തിൻ്റെ കുതിപ്പ്. രാജ്യത്തെയും വിദേശങ്ങളിലേയും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടേയും ഏജൻസികളുടേയും പ്രവചനം തെറ്റി. ഹിന്ദി ഹ്യദയഭൂമിയിലടക്കം തിരിച്ചടി കിട്ടിയതോടെ ഒറ്റക്ക് ഭൂരിപക്ഷം കിട്ടുമെന്ന ബി ജെ പി യുടെ മോഹത്തിന് തിരിച്ചടിയേറ്റു. ഇതോടെ മോദി, അമിത് ഷാ കൂട്ടുകെട്ടിനെതിരെ പാളയത്തിൽ തന്നെ മുറുമുറുപ്പുണ്ടാകുമെന്ന് തീർച്ചയായി. ഹിന്ദുത്വ പരീക്ഷണശാലയായ ഉത്തർപ്രദേശിൽ തന്നെ വൻ തിരിച്ചടി കിട്ടിയതിൻ്റെ കാരണം തേടിയലയേണ്ടിവരുമെന്നത് ഉറപ്പായി. പത്തുവർഷത്തെ ഭരണ തുടർച്ചക്ക് നാഴികക്ക് നാൽപ്പത് പ്രാവശ്യം കളം മാറി കഴിവുതെളിയിച്ച നിതീഷ് കുമാറിൻ്റെ സാനിധ്യം ബിജെപിയെ എത്രത്തോളം കുഴപ്പത്തിലാക്കുമെന്നതും വരും ദിവസങ്ങളിൽ രാജ്യം നോക്കി കാണേണ്ടിവരും.

400 പ്ലസ് സീറ്റുകള്‍ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനിറങ്ങിയ ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നതായിരുന്നില്ല തെരഞ്ഞെടുപ്പില്‍ പുറത്തുവന്ന ഫലങ്ങള്‍. എന്‍ഡിഎ 290 സീറ്റില്‍ എത്തിയപ്പോള്‍ ഇന്‍ഡ്യാ സഖ്യത്തിന് 235 സീറ്റുകള്‍ നേടാനായി.

കോണ്‍ഗ്രസിന് വന്‍ തിരിച്ചുവരവായിരുന്നു 2014 ന് ശേഷം അവര്‍ 100 സീറ്റുകളിലേക്ക് ഉയര്‍ന്നപ്പോള്‍ ബിജെപിയ്ക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാനെ കഴിഞ്ഞുള്ളൂ 240 സീറ്റ് നേടിയ ബിജെപിക്ക് കേവല ഭൂരിപക്ഷത്തിലേക്കെത്താൽ സഖ്യകക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങേണ്ടിവരും.സ്മൃതി ഉള്‍പ്പെടെ അനേകം കേന്ദ്രമന്ത്രിമാർക്കാണ് തിരിച്ചടിയേറ്റത്. രാമക്ഷേത്രം നിര്‍മ്മിക്കപ്പെട്ട അയോദ്ധ്യയില്‍ പോലും ബിജെപിയ്ക്ക് തോല്‍വി ഏറ്റുവാങ്ങി. അയോദ്ധ്യ വരുന്ന ഫൈസാബാദ് മണ്ഡലത്തില്‍ ബിജെപിയുടെ ലല്ലുസിംഗിനെ സമാജ്‌വാദി പാര്‍ട്ടിയുടെ ആവാദേശ് പ്രസാദ് തോല്‍പ്പിച്ചു. ബിജെപിയ്ക്ക് ശക്തമായ മേല്‍ക്കോയ്മയുള്ള ഉത്തര്‍പ്രദേശിലും ബിജെപിയ്ക്ക് അനേകം സീറ്റുകള്‍ നഷ്ടമായി.

ഉത്തര്‍പ്രദേശില്‍ ഇന്‍ഡ്യാ സഖ്യം ഏറെ മുന്നിലെത്തി. 43 സീറ്റുകളില്‍ ഇന്‍ഡ്യാസഖ്യം മുന്നില്‍ വന്നപ്പോള്‍ എന്‍ഡിഎ സഖ്യത്തിന് നേടാനായത് 35 സീറ്റുകളാണ്. പശ്ചിമബംഗാളില്‍ മമതാ ബാനർജിയുടെ പടയോട്ടത്തിൽ ബിജെപി ചിത്രത്തിന് പുറത്തായി.ഒഡീഷയിലും ആന്ധ്ര പ്രദേശിലും ലഭിച്ച സീറ്റുകൾ കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യ സഖ്യം നിഷ്പ്രയാസം അധികാരത്തിൽ എത്തുമായിരുന്നു.