മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീൻ അറസ്റ്റിൽ.

ആലപ്പുഴ: മാവോയിസ്റ്റ് നേതാവ് സി.പി മൊയ്‌തീനെ ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്‌തു.ആലപ്പുഴയില്‍ ബസില്‍ സഞ്ചരിക്കുമ്ബോഴാണ് കഴിഞ്ഞ രാത്രി ഇയാള്‍ പിടിയിലായത്.യുഎപിഎ ഉള്‍പ്പെടെ വിവിധ കേസുകളില്‍ പ്രതിയായ മൊയ്തീനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.പശ്ചിമഘട്ടം കേന്ദ്രീകരിച്ച്‌ പ്രവർത്തിച്ചിരുന്ന കബനീദളം വിഭാഗത്തിന്‍റെ നേതാവാണ്. 2019ല്‍ ലക്കിടിയില്‍ റിസോർട്ടിലെ വെടിവയ്‌പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് സി.പി ജലീലിന്റെ സഹോദരനാണ് പിടിയിലായ മൊയ്തീൻ.

ജൂലൈ 17നാണ് സി പി മൊയ്തീൻ, മനോജ്, സോമൻ അടക്കം നാല് മാവോയിസ്റ്റുകള്‍ കാടിറങ്ങിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന് പിന്നാലെ ഭീകരവിരുദ്ധ സ്ക്വാഡ് തിരച്ചില്‍ ശക്തമാക്കി. ജൂലൈ 18ന് എറണാകുളത്തു നിന്നും മനോജും ഷൊർണൂരില്‍ നിന്നും സോമനും പിടിയിലായി. ഒരാള്‍ തമിഴ്നാട്ടിലേക്ക് കടന്നു. സി.പി. മൊയ്തീൻ എറണാകുളം ഭാഗത്തെവിടെയോ ഉണ്ടെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. കണ്ണൂർ ജില്ലയും കർണാടകയുമായി അതിർത്തി പങ്കിടുന്ന വനപ്രദേശമായ വയനാട്ടിലെ കമ്ബമല കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.