ഇനി സൂര്യൻ ;സൗരദൗത്യം പ്രഖ്യാപിച്ച്‌ ഐഎസ്‌ആര്‍ഒ.


ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എല്‍1 സെപ്റ്റംബര്‍ 2ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആ‍ര്‍ഒ അറിയിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററില്‍ നിന്ന് പകല്‍ 11.50നാണ് വിക്ഷേപണം.

സൂര്യനെ കുറിച്ച്‌ പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ദൗത്യമാണ് ആദിത്യ എല്‍1. വിക്ഷേപണത്തിന് ശേഷം 125 ദിവസമാണ് യാത്ര. ഭൂമിയില്‍ നിന്ന് 1.5 മില്യൻ കിലോ മീറ്റര്‍ അകലം വരെയെത്തി സൂര്യനെ നിരീക്ഷിക്കുകയാണ് ചെയ്യുക. സൗരോര്‍ജ്ജ പ്രവര്‍ത്തനങ്ങളും കാലാവസ്ഥയില്‍ അവയുടെ സ്വാധീനവും തത്സമയം നിരീക്ഷിക്കുന്നതിന് ഈ ദൗത്യം കൂടുതല്‍ സഹായിക്കും. കൊറോണല്‍ മാസ് ഇജക്ഷൻ (സിഎംഇ) എന്നതിനെക്കുറിച്ചാണ് പ്രധാനമായി പഠിക്കുക. ക്രോമോസ്ഫെറിക്, കൊറോണല്‍ താപനം, അയോണൈസ്ഡ് പ്ലാസ്മയുടെ ഭൗതികശാസ്ത്രം, കൊറോണല്‍ മാസ് ഇജക്ഷനുകള്‍, ഫ്ലേറുകള്‍, സൂര്യനില്‍ നിന്നുള്ള കണികാ ഗതിവിഗതികള്‍ എന്നിവയെ കുറിച്ച്‌ പഠിക്കും. രജിസ്റ്റര്‍ ചെയ്ത ശേഷം (https://lvg.shar.gov.in/VSCREGISTRATION/index.jsp.) ശ്രീഹരിക്കോട്ടയിലെ ലോഞ്ച് വ്യൂ ഗാലറിയില്‍ നിന്ന് ആദിത്യയുടെ ലോഞ്ച് കാണാൻ ജനങ്ങള്‍ക്ക് ക്ഷണമുണ്ട്.

ചന്ദ്രയാൻ-3 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെ ഇന്ത്യ വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങുന്ന ആദ്യ രാജ്യം എന്ന ചരിത്ര നേട്ടമാണ് ഇന്ത്യസ്വന്തമാക്കിയത്. ചന്ദ്രയാൻ – 2ന്റെ ക്രാഷ് ലാൻഡിംഗ് നല്‍കിയ നിരാശയ്ക്ക് അറുതി വരുത്തിയാണ് മൂന്നാം ദൗത്യം ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കിയത്. യുഎസ്, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ചന്ദ്രോപരിതലത്തില്‍ വിജയകരമായി ഇറങ്ങിയ നാലാമത്തെ രാജ്യമാണ് ഇന്ത്യ.