പാക്കിസ്ഥാനിലെ ഖുർആൻ നിന്ദ ; വ്യക്തത വരുത്തി പഞ്ചാബ് പോലീസ് .


ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ക്രിസ്തുമത വിശ്വാസി ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച്‌ പതിനേ‌ഴോളം ദേവാലയങ്ങള്‍ തകര്‍ത്ത സംഭവത്തില്‍ വ്യക്തത വരുത്തി പോലീസ്.ആക്രമണത്തിന് പ്രേരകമായെന്ന് പറയപ്പെടുന്ന ഖുറാൻ നശിപ്പിക്കല്‍ ആരോപണം പോലീസ് തള്ളി. വ്യക്തിപരമായ തര്‍ക്കത്തെത്തുടര്‍ന്ന് ആസൂത്രിതമായി ഒരു യുവാവിന് നേര്‍ക്ക് ചിലര്‍ മതനിന്ദാ ആരോപണം ഉയര്‍ത്തിയതാണെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 17-നാണ് പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദില്‍ ജനക്കൂട്ടം ക്രിസ്ത്യൻ ദേവാലയങ്ങളും ന്യൂനപക്ഷ വിഭാഗക്കാരുടെ വീടുകളും തീവച്ച്‌ നശിപ്പിച്ചത്. ഖുറാനെ അപമാനിച്ചെന്ന ആരോപണം നേരിടുന്ന ജാറൻവാല സ്വദേശിയായ രാജാ അമിര്‍ എന്ന ക്രിസ്തുമത വിശ്വാസിയുടെ വീടും ഇവര്‍ ഇടിച്ചുനിരത്തിയിരുന്നു. ആമിറിനോട് വ്യക്തിപരമായി വിദ്വേഷം ഉണ്ടായിരുന്ന പര്‍വേസ് കുഡു എന്നയാളാണ് സംഭവങ്ങള്‍ക്ക് പിന്നിലെന്ന് അധികൃതര്‍ അറിയിച്ചു. തന്‍റെഭാര്യയുമായി ആമിറിന് അടുപ്പമുണ്ടെന്ന് കുഡു സംശയിച്ചിരുന്നു. ഇതിന് പിന്നാലെ, ജനക്കൂട്ടത്തെ ആമിറിനെതിരെ തിരിക്കിനായി ഖുറാൻ പേജുകള്‍ ആമിറിന്‍റെ വീടിന് മുമ്ബില്‍ കുഡു കൊണ്ടിടുകയായിരുന്നു പോലീസ് വ്യക്തമാക്കി.