സനാതന വിവാദം; ഇന്ത്യാ മുന്നണിയിലും അഭിപ്രായ ഭിന്നത.


ന്യൂഡൽഹി:മിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ പരാമര്‍ശത്തില്‍ ഇന്ത്യാ മുന്നണിയിലും ഭിന്നത. ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന പരസ്യമായി തള്ളണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് രംഗത്തെത്തി.കമല്‍നാഥിന്റെ പ്രസ്താവന മധ്യപ്രദേശ് തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണെന്നാണ് വിലയിരുത്തല്‍. ഉദയനിധിയുടെ പരാമര്‍ശത്തിനെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഇപ്പോഴും തുടരുന്നതിനിടെയാണ് വിവാദത്തില്‍ ഇന്ത്യാസഖ്യത്തില്‍ നിന്നും എതിര്‍സ്വരങ്ങള്‍ ഉയരുന്നത്.

സനാതന ധര്‍മ പരാമര്‍ശത്തിനെതിരെ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ടി എസ് സിംഗ് ഡിയോയും തങ്ങളുടെ എതിര്‍പ്പ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഹിന്ദുത്വ സംഘടനകള്‍ പ്രസ്താവനയ്ക്കെതിരെ വ്യാപക പ്രതിഷേധങ്ങള്‍ തുടരുകയും പ്രധാന വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരികയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിവാദ പ്രസ്താവനയെ പരസ്യമായി തള്ളണമെന്നാണ് നേതാക്കളുടെ ആവശ്യം. ശിവസേന മുൻപെതന്നെ എതിരഭിപ്രായവുമായി രംഗത്തെത്തിയിരുന്നു.