ജി 20. കനത്ത സുരക്ഷയിൽ ഡൽഹി ; ലോക നേതാക്കൾ എത്തിത്തുടങ്ങി.



ന്യൂഡൽഹി:  ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്തേക്ക് എത്തിതുടങ്ങി.ജി 20 ഉച്ചകോടി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ലോകനേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുകയാണ് രാജ്യതലസ്ഥാനം.ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിക്ക് മുന്നോടിയായി ലോകനേതാക്കള്‍ ദില്ലിയിലേക്ക് എത്തിത്തുടങ്ങിയത്. യുകെ പ്രധാനമന്ത്രി ഋഷി സുനക്, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ , കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ , ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ് , ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന , ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി , യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയിദ് അല്‍ നഹ്യാന്‍ തുടങ്ങിയവര്‍ ദില്ലിയിലെത്തി. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്ര മോദി ജോ ബൈഡന്‍ ഉള്‍പ്പെടെ വിവിധ ലോകനേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തിയേക്കും. രാജ്യം ആദ്യമായി വേദിയാകുന്ന വലിയ അന്താരാഷ്ട്ര ഉച്ചകോടിക്ക് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജി 20 നടക്കുന്ന പ്രഗതി മൈതാനും ലോകനേതാക്കള്‍ വസിക്കുന്ന ഹോട്ടലുകളിലുമെല്ലാം സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, ബിഎസ്‌എഫ്, സിആര്‍പിഎഫ്, ദില്ലി പോലീസ് എന്നീ സേനകള്‍ സംയുക്തമായാണ് സുരക്ഷ ഒരുക്കുന്നത്. നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദില്ലിയില്‍ ഇന്ന് മുതല്‍ മൂന്ന് ദിവസം പൊതു അവധി പ്രഖ്യാപിച്ചു.