ഡല്‍ഹി: രാജ്യത്തിൻറെ പേര് മാറ്റല്‍ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ രംഗത്ത്.ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’ രൂപീകരിച്ചതിന് പിന്നാലെ രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുകയാണെന്നും കെജ്രിവാള്‍ ആരോപിച്ചു. ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അരവിന്ദ് കെജ്രിവാളിന്റെ പരാമര്‍ശം.‘ഇന്ത്യ നിങ്ങളുടെ പിതാവിന്റേതാണോ? 140 കോടി ജനങ്ങളുടേതാണ്. ഇന്ത്യ ജീവിക്കുന്നത് നമ്മുടെ ഹൃദയത്തിലാണ്, ഭാരതം നമ്മുടെ ഹൃദയത്തിലാണ്, ഹിന്ദുസ്ഥാൻ നമ്മുടെ ഹൃദയത്തിലാണ്. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം വരെ ഇന്ത്യ എന്ന പേരില്‍ നിരവധി കേന്ദ്ര പദ്ധതികള്‍ നടത്തിയിരുന്നു. എന്നാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’യെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജ്യത്തിൻറെ പേര് മാറ്റാൻ തീരുമാനിക്കുന്നത്. നാളെ പ്രതിപക്ഷ സഖ്യത്തിന്റെ പേര് ഭാരത് എന്ന് വിളിക്കുകയാണെങ്കില്‍, ബിജെപി രാജ്യത്തിന്റെ പേര് വീണ്ടും മാറ്റുമോ?’ അരവിന്ദ് കെജ്രിവാള്‍ ചോദിച്ചു.
ഇന്ത്യ നിങ്ങളുടെ പിതാവിന്റെ വകയാണോ ; കേന്ദ്രത്തിനെതിരെ അരവിന്ദ് കെജ്രിവാൾ

