ഹമാസ് മുൻനിര നേതാക്കളെ വധിച്ചു; ഈജിപ്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു

ഗാസ: ഒന്നരലക്ഷം സൈനികരും ടാങ്ക് വ്യൂഹവുമായി ഗാസയെ വളഞ്ഞ ഇസ്രയേല്‍ കരയുദ്ധത്തിന് മുന്നോടിയായി വ്യോമാക്രമണം രൂക്ഷമാക്കി.600 പോര്‍ വിമാനങ്ങളാണ് ഉപയോഗിക്കുന്നത്. ഇന്നലെ വെളുപ്പിന് നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസിന്റെ സാമ്ബത്തികകാര്യ മന്ത്രി ജവാദ് അബു ഷമാലയെയും പൊളിറ്റ് ബ്യൂറോ അംഗം സക്കരിയ അബു മൊഅമ്മറിനെയും വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു.ജവാദ് അബു ഷമാലയാണ് ഭീകരസംഘത്തിന്റെ ഫണ്ട് കൈകാര്യം ചെയ്തതെന്നും ഗാസ മുനമ്പിലും പുറത്തും ഭീകരതയ്ക്ക് സാമ്പത്തിക സഹായം നൽകുന്നതും നിയന്ത്രിച്ചത് അബു ഷമാലയാണ്.

ഗാസ ആസ്ഥാനമായുള്ള ഭീകരസംഘം “എന്തോ വലിയ” പദ്ധതികൾ ആസൂത്രണം ചെയ്യുകയാണെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ ജറുസലേം അവഗണിച്ചുവെന്ന് ഈജിപ്ഷ്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ തിങ്കളാഴ്ച പറഞ്ഞു എന്ന് ഇസ്രായേലിലെ പ്രമുഖ പത്രമായ ഇസ്രായേലി ടൈംസ് റിപ്പോർട്ട് ചെയ്തു.

പ്രസ്തുത മുന്നറിയിപ്പുകളിലൊന്നിൽ, ഈജിപ്തിലെ ഇന്റലിജൻസ് മന്ത്രി ജനറൽ അബ്ബാസ് കമൽ നെതന്യാഹുവിനെ നേരിട്ട് വിളിച്ചത് വൻ ആക്രമണത്തിന് 10 ദിവസം മുമ്പ് മാത്രമാണ്, ഗസ്സക്കാർ “അസാധാരണമായ എന്തെങ്കിലും, ഭയാനകമായ ഒരു ഓപ്പറേഷൻ” ചെയ്യാൻ സാധ്യതയുണ്ടെന്ന് വൈനെറ്റ് വാർത്താ സൈറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.

ഈ വാർത്തയോടുള്ള നെതന്യാഹുവിന്റെ നിസ്സംഗതയിൽ തങ്ങൾ ഞെട്ടിപ്പോയെന്നും വെസ്റ്റ്ബാങ്കിൽ സൈന്യം “മുങ്ങി”യിരിക്കുകയാണെന്ന് പ്രധാനമന്ത്രി മന്ത്രിയോട് പറഞ്ഞതായും പേര് വെളിപ്പെടുത്താത്ത ഈജിപ്ഷ്യൻ ഉദ്യോഗസ്ഥർ സൈറ്റിനോട് പറഞ്ഞു.

ആക്രമണം നിറുത്തിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നാണ് ഹമാസിന്റെ ഭീഷണി. ഗാസയോടു ചേര്‍ന്ന അഷ്‌കലോണ്‍ നഗരത്തില്‍ നിന്ന് ഒഴിയാൻ ഇസ്രയേലുകാര്‍ക്ക് അന്ത്യശാസനവും നല്‍കി. സ്ത്രീകള്‍ ഉള്‍പ്പെടെ 150 പേരെയെങ്കിലും ബന്ദികളാക്കിയിട്ടുണ്ടെന്ന് ഇസ്രയേല്‍ വെളിപ്പെടുത്തി.ഇരുപക്ഷത്തുമായി മൂവായിരം പേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഗാസ അതിര്‍ത്തിയില്‍ നിന്ന് മാത്രം 1500 ഹമാസ് ഭീകരരുടെ മൃദേഹങ്ങള്‍ കണ്ടെടുത്തെന്ന് ഇസ്രയേല്‍ സൈനിക വക്താവ് അറിയിച്ചു. ശനിയാഴ്ച ഇസ്രയേലില്‍ കടന്നുകയറിയ ഹമാസ് ഭീകരര്‍ വധിച്ചവരുടെ എണ്ണം ആയിരമായെന്നാണ് വിവരം. ഭീകരരെ വധിച്ച്‌ ഗാസ അതിര്‍ത്തിയുടെ നിയന്ത്രണം ഇസ്രയേല്‍ സൈന്യം ഏറ്റെടുത്തിട്ടുണ്ട്. ഇസ്രയേലില്‍ കടന്ന ഭീകരരെ സേന പിന്തുടര്‍ന്ന് വെടിവച്ചു വീഴ്ത്തുന്ന വീഡിയോകളും പുറത്തുവന്നു.

കഴിഞ്ഞ രാത്രി മുഴുവൻ ഗാസയില്‍ വ്യോമാക്രമണം നടത്തിയ ഇസ്രയേല്‍ ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. അല്‍ ഫുര്‍ഖാനിലെ 100 കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി.