മണിപ്പൂരിൽ കലാപത്തിന് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗം മുഖ്യമന്ത്രി എൻ ബിരേൻ സിംഗിന്റെ അധ്യക്ഷതയിൽ ചേർന്നു. ബുധനാഴ്ച ഉഖ്രുൽ ജില്ലയിലായിരുന്നു യോഗം. ഈ നിർണായക കാബിനറ്റ് യോഗത്തിൽ കുക്കി മന്ത്രിമാരായ നെംച കിപ്‌ജെൻ, ലെറ്റ്‌പാവോ ഹാക്കിപ്പ് എന്നിവർ പങ്കെടുത്തില്ല. മെയ് മൂന്നിന് പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപമാണ് അവരുടെ അസാന്നിധ്യത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ. എൻ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 12 ബിജെപി കൗൺസിൽ മന്ത്രിമാരാണുള്ളത്. 10 കുക്കി എംഎൽഎമാർ ഉൾപ്പെടെ 60 അംഗങ്ങളാണ് മണിപ്പൂർനിയമസഭയിലുള്ളത്.
മന്ത്രിസഭ യോഗത്തിൽ 17 അജണ്ടകളാണ് ചർച്ച ചെയ്തത്. ഇതിൽ 16 എണ്ണം വിജയിച്ചു. ഉഖ്രുൾ എംഎൽഎ റാം മുയ്വ, ഉഖ്രുലിനെ മണിപ്പൂരിന്റെ വേനൽക്കാല തലസ്ഥാനമായി നിയോഗിക്കണമെന്ന് വാദിച്ചു. കൂടാതെ റോഡ്, വിദ്യാഭ്യാസം, അതിർത്തി സുരക്ഷ എന്നീ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.
അതേസമയം നാലോ അഞ്ചോ ദിവസത്തിനുള്ളിൽ മണിപ്പൂരിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
ചിലർ സാഹചര്യം മുതലെടുത്ത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചതിനാലാണ് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കാൻ സർക്കാർ നിർബന്ധിതരായതെന്നും അടുത്ത നാലോ അഞ്ചോ ദിവസത്തിനുള്ളിൽ തന്നെ സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ഹുൻപുംഗിലെ മെയ്തേയ് മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങ് മുഖ്യമന്ത്രി എക്സിലൂടെ പങ്കിട്ടു. മെയ്‌തികളും തങ്‌ഖുൽ നാഗകളും തമ്മിലുള്ള അടുത്ത ബന്ധവും ഉറപ്പിക്കുന്നതിന് ഈ കേന്ദ്രത്തിന് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കുറിച്ചു.
ഉഖ്രുൽ, കാംജോങ് ജില്ലകളിൽ 64.38 കോടി രൂപയുടെ നിരവധി പദ്ധതികളുടെ ശിലാസ്ഥാപനവും നിരവധി പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

