യുപിയിൽ ഇസ്ലാമിക് സ്റ്റേറ്റ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു;അറസ്റ്റിലായവർക്ക് അലിഗർ സർവകലാശാലയിലെ സംഘടനയുമായി ബന്ധം .

ലക്നൗ:ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന ആറ് പേര്‍ അറസ്റ്റില്‍. പ്രതികള്‍ രാജ്യത്ത് വന്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അറിയിച്ചു. പൂനെ ഇസ്ലാമിക സ്റ്റേറ്റ് മോഡ്യൂൾ കേസിൽ അറസ്റ്റിലായ റിസ്‌വാൻ ഷാനവാസിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇവരെ പറ്റിയുള്ള വിവരം ലഭിച്ചത്.എന്നിവരെ ചോദ്യം ചെയ്തപ്പോള്‍  ലഭിച്ച വിവരമാണ് വിദ്യാര്‍ഥികളിലേക്ക് അന്വേഷണം എത്തിച്ചത്.

ആറ് പേരില്‍ നാല് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. റാക്കിബ് ഇനാം, നവേദ് സിദ്ദിഖി, മുഹമ്മദ് നൊമാന്‍, മുഹമ്മദ് നാസിം എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ പ്രതികളെല്ലാം അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയായ SAMU വുമായി ബന്ധമുള്ളവരാണ്. സംഘടനയുടെ യോഗങ്ങളിലൂടെയാണ് അവര്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സംഘടനയുടെ പിന്നിലെ ഭീകര ശൃംഖല വെളിച്ചത്തു വന്നത്.

വിദ്യാര്‍ഥി സംഘടനാ മീറ്റിംഗുകള്‍ ഐഎസിന്റെ പുതിയ റിക്രൂട്ട്മെന്റ് സെല്ലായി മാറിയെന്ന് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അവകാശപ്പെട്ടു. കേന്ദ്ര ഏജന്‍സികളുടെ റഡാറില്‍ അലിഗഡ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിയും ഉണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ നിരവധി വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നതായി ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടു. ഇവര്‍ സോഷ്യല്‍ മീഡിയയും ഐഎസിന്റെ പാന്‍ ഇന്ത്യ നെറ്റ്വര്‍ക്കുമായി ബന്ധപ്പെട്ടുമാണ് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തിയത്. റിസ്വാനെയും ഷാനവാസിനെയും ചോദ്യം ചെയ്തതിന് ശേഷം ഇതുവരെ ആറ് പേരെ യുപി എടിഎസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്തെ   ഡൽഹിയിൽ പിടിയിലായ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നു.ഡൽഹി പോലീസിന്റെ ഈ കണ്ടെത്തലിന് പിന്നാലെ കേരള പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ഡൽഹി സ്വദേശിയായ ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. 

കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ്‌ എബ്രഹാം വിഷയം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പോലീസ് കേരളത്തിന്‌ കൈമാറും. കേരള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ ചോദ്യം ചെയ്യൽ തുടരും.

മുഹമ്മദ് ഷാനവാസ് കേരളത്തിലുമെത്തിയിരുന്നതായി ഡൽഹി പോലീസ് അറിയിച്ചിരുന്നു. വനമേഖലയിൽ താമസിച്ചതായും ഐഎസ് പതാക വെച്ച് ചിത്രങ്ങൾ എടുത്തതായും ഈ ചിത്രങ്ങൾ കണ്ടെത്തിയതായും ഡൽഹി സ്പെഷ്യൽ സെൽ വ്യക്തമാക്കി. ആളൊഴിഞ്ഞ കൃഷിഭൂമി, വനപ്രദേശം എന്നിവിടങ്ങളിൽ കുക്കർ, ഗ്യാസ് സിലിണ്ടർ, ഐഇഡി എന്നിവ ഉപയോഗിച്ച് സ്ഫോടനം നടത്തി പരിശീലനം നടത്തിയതായും അന്വേഷണ സംഘം അറിയിച്ചിരുന്നു