സനാതന ധർമ്മ പരാമർശം ഇന്ത്യ സഖ്യത്തിന് തിരിച്ചടിയായോ ;തൻറെ പരാമർശം വളച്ചൊടിച്ചെന്ന് ഉദയനിധി സ്റ്റാലിൻ .

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധർമ്മത്തെ കുറിച്ചുള്ള തൻറെ പ്രസ്താവന വളച്ചൊടിച്ചെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു. ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധിയുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ല. അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞു. ഞായറാഴ്ച കരൂര്‍ ജില്ലയില്‍ നടന്ന യൂത്ത് കേഡര്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സനാതന ധര്‍മ്മത്തെ കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ എന്നിവയോട് ഉപമിച്ച ഉദയനിധിയുടെ പ്രസ്താവന രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു.  

”ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി മോദി പറഞ്ഞു, എന്നാല്‍ ഞാന്‍ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. ഞാന്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് മൂന്ന് മിനിറ്റ് സംസാരിച്ചു. ഒരു വിവേചനവുമില്ലാതെ എല്ലാവരേയും തുല്യമായി കാണണമെന്ന് പറഞ്ഞു. വിവേചനത്തിനുള്ള എല്ലാ ശ്രമങ്ങളും ഇല്ലാതാക്കണമെന്ന് പറഞ്ഞു. പക്ഷേ അവര്‍ അതിനെ വളച്ചൊടിച്ച് വലുതാക്കി ഇന്ത്യയെ മുഴുവന്‍ എന്നെക്കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു’, ഉദയനിധി വിശദീകരിച്ചു. 

”ഏതോ ആള്‍ദൈവം 5-10 കോടി രൂപ എന്റെ തലയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. വിഷയം ഇപ്പോള്‍ കോടതിയിലാണ്. എനിക്ക് കോടതിയില്‍ വിശ്വാസമുണ്ട്. എന്റെ പരാമര്‍ശത്തില്‍ ക്ഷമ ചോദിക്കാന്‍ ആവശ്യപ്പെട്ടു. പക്ഷേ എനിക്ക് മാപ്പ് പറയാന്‍ കഴിയില്ലെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ സ്റ്റാലിന്റെ മകനാണെന്നും കലൈഞ്ജറുടെ ചെറുമകനാണെന്നും ഞാന്‍ പറഞ്ഞു. ഞാന്‍ അവരുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക മാത്രമാണ് ചെയ്തത്.’, ഡിഎംകെ നേതാവ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ സെപ്തംബറില്‍, ഒരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിന്റെ മകനായ ഉദയനിധി സനാതന ധർമ്മത്തെ മലേറിയയുമായും ഡെങ്കിപ്പനിയുമായും ഉപമിച്ചത്. സനാതന ധർമ്മം ജാതി വ്യവസ്ഥയെയും വിവേചനത്തെയും അടിസ്ഥാനമാക്കിയുള്ളതാണെന്നായിരുന്നു ഡിഎംകെ മന്ത്രിയുടെ വാദം. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ രോഗങ്ങളുമായി താരതമ്യപ്പെടുത്തിയ ഉദയനിധി അതിനെ തുടച്ചുനീക്കണമെന്നും ആഹ്വാനം ചെയ്‌തിരുന്നു. സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് ഉദയനിധി ആഹ്വാനം ചെയ്തത്. ചിലതിനെ എതിര്‍ക്കുക മാത്രമല്ല, വേരോടെ പിഴുതെറിയണമെന്നും അദ്ദേഹം പറഞ്ഞു. 

പിന്നാലെ ഉദയനിധിയുടെ പ്രസ്താവനകളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഭരണകക്ഷിയായ ബി.ജെ.പി രംഗത്തെത്തി. ഉദയ നിധിയുടെ പ്രസ്താവനയെ ഹിറ്റ്ലറുടെ ജൂത ഉന്മൂലന സിദ്ധാന്തവുമായിട്ടാണ് ബിജെപി ഉപമിച്ചത് .നേരത്തെ മദ്രാസ് ഹൈക്കോടതിയും ഉദയനിധിയുടെ പരാമര്‍ശത്തെയും  നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയ പോലീസിനെ വിമര്‍ശിച്ചിരുന്നു. ഭിന്നിപ്പിക്കുന്ന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനോ ഏതെങ്കിലും പ്രത്യയശാസ്ത്രം ഇല്ലാതാക്കാനോ ഒരു വ്യക്തിക്കും അവകാശമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ഉദയയുടെ സനാതന ധർമ്മ പരാമർശം ബിജെപിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഹിന്ദി ബെൽറ്റിൽ ഇത് കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണിക്കെതിരെ പ്രയോഗിക്കുവാനും സംഘപരിവാറിന് കഴിഞ്ഞിട്ടുണ്ട്.