ദാവൂദ് ഇബ്രാഹിമിന്റെ ഇന്ത്യയിലെ സ്വത്തുക്കൾ ലേലത്തിലേക്ക് .

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മുംബൈയിലേയും രത്നഗിരിയിലേയും സ്വത്തുക്കള്‍ ലേലം ചെയ്യും. ജനുവരി അഞ്ചിനായിരിക്കും ലേലം നടക്കുക.ദാവൂദിന്റെ നാല് വസ്തുക്കളാണ് ലേലം ചെയ്യുക. ബംഗ്ലാവും രത്നഗിരിയിലെ മാമ്ബഴത്തോട്ടവും ലേലം ചെയ്യുന്ന വസ്തുക്കളില്‍ ഉള്‍പ്പെടും.

ഇതിന് മുമ്ബും ദാവൂദിന്റെ ഉടമസ്ഥതയിലുള്ള നിരവധി വസ്തുക്കള്‍ കേന്ദ്രസര്‍ക്കാര്‍ ലേലം ചെയ്തിട്ടുണ്ട്. ദാവൂദിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റ് 4.53 കോടിക്കാണ് ലേലം ചെയ്തത്. ഇതിന് പുറമേ 3.53 കോടി മൂല്യം വരുന്ന ആറ് ഫ്ലാറ്റുകള്‍ 3.52 കോടിയുടെ ഗസ്റ്റ്ഹൗസ് എന്നിവയും ഇത്തരത്തില്‍ ലേലം ചെയ്തിരുന്നു.

ഇതിന് മുമ്ബും രത്നഗിരിയിലെ ദാവൂദിന്റെ വസ്തുക്കള്‍ ലേലം ചെയ്തിട്ടുണ്ട്. ഡിസംബറില്‍ 1.10 കോടി മൂല്യം വരുന്ന ലോട്ടെ ഗ്രാമത്തിലെ ദാവൂദിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളാണ് ലേലം ചെയ്തത്. 2019ല്‍ 600 സ്വകയര്‍ ഫീറ്റ്വലിപ്പമുള്ള ഫ്ലാറ്റ് 1.80 കോടി രൂപക്ക് ലേലം ചെയ്തിരുന്നു.

നേരത്തെ 1993ലെ മുംബൈ ഭീകരാക്രമണങ്ങളുടെ സൂത്രധാരനും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിമിന് പാകിസ്താനിലെ കറാച്ചിയില്‍ വെച്ച്‌ വിഷബാധയേറ്റതായി റിപ്പോര്‍ട്ട്. വിഷം ഉള്ളില്‍ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ദാവൂദിന്‍റെ ആരോഗ്യനില ഗുരുതരമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നിന്ന് കടന്ന ദാവൂദ് കറാച്ചിയിലാണ് കഴിയുന്നതെന്ന കാര്യം പാക് ഏജൻസികള്‍ ഏറെക്കാലമായി നിഷേധിച്ചിരുന്നു. എന്നാല്‍, ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്നും വീണ്ടും വിവാഹം കഴിച്ചതായും ഈയടുത്ത് ബന്ധു വെളിപ്പെടുത്തിയിരുന്നു. കറാച്ചിയിലെ ഡിഫൻസ് ഏരിയയിലെ അബ്ദുല്ല ഗാസിബാബ ദര്‍ഗക്ക് പിന്നിലെ റഹീം ഫാക്കിക്ക് സമീപമാണ് ദാവൂദ് താമസിക്കുന്നതെന്നാണ് വിവരം. ആദ്യഭാര്യ മെഹ്ജബീൻ ശൈഖുമായുള്ള ബന്ധം നിലനില്‍ക്കെ പാകിസ്താനില്‍നിന്നും പഠാന്‍ സ്ത്രീയെ ദാവൂദ് വിവാഹം കഴിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം ദാവൂദ് ഇബ്രാഹിമിന്‍റെ തലക്ക് എൻ.ഐ.എ 25 ലക്ഷം വിലയിട്ടിരുന്നു. മറ്റൊരു അധോലോക നായകനായ ഛോട്ട ഷക്കീലിനെ കണ്ടെത്തുന്നവര്‍ക്ക് 20 ലക്ഷവും ദാവൂദിന്‍റെ സംഘമായ ഡി കമ്ബനിയിലെ മറ്റ് അംഗങ്ങളായ ടൈഗര്‍ മേമൻ, അനീസ് ഇബ്രാഹിം, ജാവേദ് ചിക്ന എന്നിവരെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം വീതവും എൻ.ഐ.എ ഇനാം പ്രഖ്യാപിച്ചിരുന്നു.