ഹിജാബ് നിരോധനം പിൻവലിക്കുന്നു;ശനിയാഴ്ച മുതൽ ഉത്തരവ് പ്രാബല്യത്തിൽ .


മൈസൂരു:  കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്ച മുതല്‍ പിന്‍വലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.നിരോധന ഉത്തരവ് പിന്‍വലിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൈസൂരുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.നിങ്ങള്‍ക്ക് എന്തും ധരിക്കാം. ഇഷ്ടമുള്ളത് കഴിക്കാം. ഞാൻ എനിക്കിഷ്ടമുള്ളത് കഴിക്കും, നിങ്ങള്‍ നിങ്ങള്‍ക്കിഷ്ടമുള്ളതും. ഞാൻ ധോത്തി ധിക്കുന്നു, നിങ്ങള്‍ പാന്റും ഷര്‍ട്ടും ധരിക്കുന്നു. അതില്‍ എന്താണ് തെറ്റ്? സിദ്ധരാമയ്യ ചോദിച്ചു.

കോണ്‍ഗ്രസ് വോടിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ദരിദ്രരുടെയും പിന്നോക്ക വിഭാഗങ്ങളുടെയും ദളിതുകളുടെയും ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനാണ് തന്റെ സര്‍കാര്‍ അധികാരത്തില്‍ വന്നതെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കി.2022ലാണ് ബിജെപി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തട്ടമിടുന്നത് നിരോധിച്ചത്. ഇതേ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചു. കര്‍ണാടക ഹൈക്കോടതി നിരോധനം ശരിവച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അവശ്യ മതസമ്ബ്രദായം അല്ലെന്നാണ് കോടതി പറഞ്ഞത്. സുപ്രീംകോടതിയിലും ഭിന്നവിധിയായിരുന്നു.