സംസ്ഥാന ചലചിത്ര അവാർഡുകൾ സ്റ്റേ ചെയ്യണം; ആവശ്യം തളളി ഹൈക്കോടതി .

എറണാകുളം :സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി നിരസിച്ചു; സര്‍ക്കാരിനോട് വിശദീകരണം തേടി .ഈ വര്‍ഷത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. അവാര്‍ഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്.ഇതില്‍ മറുപടി ലഭിച്ചതിന് ശേഷം പുരസ്കാരം റദ്ദാക്കുന്നത് സംബന്ധിച്ച്‌ തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബസന്ത് ബാലാജി വ്യക്തമാക്കി.

സാംസ്കാരിക വകുപ്പ് ഡയറക്ടറെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഈ മാസം 17ന് അവാര്‍ഡ് വിതരണം ചെയ്യുന്നതിന് മുൻപ് ഹര്‍ജി വീണ്ടും പരിഗണിക്കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. അടുത്ത വെള്ളിയാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. ‘ആകാശത്തിന് താഴെ’ എന്ന സിനിമയുടെ സംവിധായകൻ ലിജീഷ് മുല്ലേഴത്തായിരുന്നു കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.അവാര്‍ഡ് നിര്‍ണയത്തില്‍ സ്വജനപക്ഷപാതമുണ്ടെന്നും, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാൻ രഞ്ജിത്ത് നടത്തിയ ഇടപെടലുകളെക്കുറിച്ച്‌ അന്വേഷിക്കാൻ സര്‍ക്കാരിനും ഡിജിപിക്കും നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ഹര്‍ജിക്കാരന്റെ സിനിമയും, സംവിധായകൻ വിനയന്റെ ‘പത്തൊമ്ബതാം നൂറ്റാണ്ട്’ എന്ന ചിത്രവും അവാര്‍ഡ് നിര്‍ണയത്തിനായി സമര്‍പ്പിച്ചിരുന്നെങ്കിലും ഇതൊക്കെ തഴയപ്പെട്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.അവാര്‍ഡ് നിര്‍ണയത്തിനുള്ള ജൂറിയുടെ തീരുമാനങ്ങളില്‍ രഞ്ജിത്ത് ഇടപെട്ടെന്ന് ചൂണ്ടിക്കാട്ടി സംവിധായകൻ വിനയൻ സര്‍ക്കാരിന് തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ നടപടിയുണ്ടായില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.