അദാനിയെ കുറിച്ച്‌ പറയുന്നില്ല, പേടിക്കണ്ട”, അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി

ഡല്‍ഹി: തന്‍റെ യാത്ര അവസാനിച്ചിട്ടില്ലെന്നും യാത്ര തുടരുമെന്നും ഭാരത് ജോഡോ യാത്ര പരാമര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി.താൻ ഭാരതത്തിന്റെ ഒരറ്റം മുതല്‍ അങ്ങേയറ്റം വരെ നടന്നു. കടല്‍ത്തീരം മുതല്‍ കാശ്മീരിന്‍റെ മലനിരകള്‍ വരെ നടന്നു. ഭാരത് ജോഡോ യാത്ര നടത്തിയത് ഇന്ത്യയെ മനസ്സിലാക്കാനാണ്. ഇന്ത്യയെ മനസ്സിലാക്കാൻ താൻ യാത്ര തുടരും. ഭാരത്ജോഡോ യാത്രയില്‍ നിന്ന് നിരവധി പാഠങ്ങള്‍ താൻ പഠിച്ചെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ജയിലില്‍ പോകാനും താൻ തയ്യാറാണ്. ലോക്സഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.

ലോക്സഭാംഗത്വം പുനസ്ഥാപിച്ചതിന് ലോക്സഭാ സ്പീക്കര്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറഞ്ഞു. അതിനിടെ ഭരണപക്ഷം ക്വിറ്റ് ഇന്ത്യ മുദ്രാവാക്യം ഉയര്‍ത്തി.സമാധാനമായിരിക്കൂ ഇന്ന് അദാനിയെക്കുറിച്ച്‌ അല്ല, മറ്റൊരു വിഷയത്തെക്കുറിച്ചാണ് താൻ സംസാരിക്കുന്നതെന്ന് ബഹളം വെച്ച ഭരണപക്ഷത്തോട് രാഹുല്‍ പറഞ്ഞു. ഹൃദയംകൊണ്ട് സംസാരിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. ഹൃദയത്തിന്‍റെ ഭാഷ ഹൃദയങ്ങള്‍ കേള്‍ക്കുമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാനമന്ത്രി ഇതുവരെ മണിപ്പൂര്‍ സന്ദര്‍ശിച്ചില്ലെന്നും മണിപ്പൂര്‍ എന്താ ഇന്ത്യയിലല്ലേ എന്നും രാഹുല്‍ ചോദിച്ചു. മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്ബിലെത്തി അവിടെയുള്ള സ്ത്രീകളുമായി താൻ സംസാരിച്ചു. കുട്ടികളുമായി സംസാരിച്ചു. അതിക്രമങ്ങള്‍ നേരിട്ട സ്ത്രീകളോടും യുവതികളോടും സംസാരിച്ചു.കണ്‍മുന്നില്‍ ആളുകള്‍വെടിയേറ്റ് മരിക്കുന്നത് കണ്ട കുട്ടികളോട് താൻ സംസാരിച്ചു. മോദി വിചാരിക്കുന്നത് മണിപ്പൂര്‍ ഇന്ത്യയില്‍ അല്ലെന്നാണ്. മോദി മണിപ്പൂരില്‍ ഉള്ളവരോട് സംസാരിക്കാൻ തയ്യാറാകുന്നില്ലെന്ന് രാഹുല്‍ പറഞ്ഞു.