ക്രിപ്റ്റോയ്ക്ക് നിയന്ത്രണ നിർദേശവുമായി ജി 20.


ന്യൂഡൽഹി:ക്രിപ്റ്റോ ആസ്തികള്‍ക്കായുള്ള ആഗോള നിയന്ത്രണ ചട്ടക്കൂട് (സിഎആര്‍എഫ്) വേഗത്തില്‍ നടപ്പിലാക്കാൻ തീരുമാനിച്ച്‌ ജി 20 രാജ്യങ്ങള്‍.ക്രിപ്റ്റോ കറൻസി പോലുള്ള സാന്പത്തികേതര ആസ്തികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഇൻഫര്‍മേഷൻ എക്സ്ചേഞ്ച് സ്ഥാപിക്കാനാണു നീക്കം.

നികുതിവെട്ടിപ്പുകാര്‍ തങ്ങളുടെ കണക്കില്‍ ഉള്‍പ്പെടാത്ത സന്പത്തുക്കള്‍ മറച്ചുവയ്ക്കാൻ ഇത്തരം സാന്പത്തികേതര ആസ്തികള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ക്രിപ്റ്റോ അസറ്റ് റിപ്പോര്‍ട്ടിംഗ് ഫ്രെയിം വര്‍ക്ക് (സിഎആര്‍എഫ്) നടപ്പിലാക്കും.

ക്രിപ്റ്റോ കറൻസിയെ ആസ്തി എന്ന നിലയില്‍ മാത്രമേ പരിഗണിക്കൂവെന്നും സാധാരണ കറൻസി നോട്ടുകള്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ കറൻസി നോട്ടുകള്‍ തുല്യമായി പരിഗണിക്കില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമൻ മുന്പ്വ്യക്തമാക്കിയിരുന്നു.

ബാങ്കുകളുടെയോ സര്‍ക്കാരുകളുടെയോ നിയന്ത്രണമില്ലാതെയുള്ള ക്രിപ്റ്റോ ഇടപാടുകള്‍ അസ്ഥിരവും സുരക്ഷയില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി ലോകരാജ്യങ്ങള്‍ ക്രിപ്റ്റോ കറൻസിക്ക് നിയന്ത്രണം ആവശ്യപ്പെടുന്നുണ്ട്.

2023ലെ ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ ആസ്തികളില്‍നിന്ന്, പ്രത്യേകിച്ച്‌ വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ചുമത്താൻ തീരുമാനിച്ചിരുന്നു.

ഇന്ത്യയില്‍ ക്രിപ്റ്റോ കറൻസികള്‍ പൂര്‍ണമായും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന ആര്‍ബിഐ കറൻസി നോട്ടുകളുടെ ഡിജിറ്റല്‍ രൂപമായസെൻട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറൻസിയും ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്.