നിയമസഭ സീറ്റിന് കോഴ;ഹിന്ദു ആക്ടിവിസ്റ്റ് അറസ്റ്റിൽ .
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയില്‍നിന്ന് നിന്ന് 5 കോടി രൂപ തട്ടിയതായി കേസ്.സംഭവത്തില്‍ യുവമോര്‍ച്ച നേതാവും ഹിന്ദു സംഘടനാ പ്രവര്‍ത്തകയും ഉള്‍പ്പടെ 7 പേരെ സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ചിക്കമഗളൂരു ജില്ലാ ജനറല്‍ സെക്രട്ടറി ഗഗൻ കാഡൂര്‍, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തക ചൈത്ര കുന്ദാപുര എന്നിവരാണ് പിടിയിലായത്.
ഉഡുപ്പി ബൈന്ദൂര്‍ മണ്ഡലത്തില്‍ സീറ്റ് നല്‍കാമെന്ന് വാക്കു നല്‍കി 5 കോടി രൂപ തട്ടിയതായി ആരോപിച്ച് ഗോവിന്ദ ബാബു പൂജാരിയാണ് പൊലീസിനെ സമീപിച്ചത്. ഉത്തരേന്ത്യയിലെ ആര്‍എസ്‌എസ് നേതാവിനു നല്‍കാനാണു പണമെന്നാണ്ഇവര്‍ വിശ്വസിപ്പിച്ചത്. എന്നാല്‍ നേതാവു മരിച്ചതോടെ സീറ്റു ലഭിക്കില്ലെന്ന് ഇവര്‍ പൂജാരിയെ അറിയിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തട്ടിപ്പ് മനസ്സിലായി പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ചൈത്രയും മറ്റു പ്രതികളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗത്തിന്റെ പേരില്‍ ചൈത്രയ്ക്കെതിരെ സൂറത്കല്‍ പൊലീസ് സ്റ്റേഷനില്‍ ഉള്‍പ്പെടെ കേസുണ്ട്. ഗഗൻ കാഡൂരിനെ നേതൃസ്ഥാനത്തു നിന്നു നീക്കിയതായി യുവമോര്‍ച്ച അറിയിച്ചു.

