ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകടനപത്രിക പുറത്തിറക്കി ബി ആര്‍ എസ്. പാര്‍ട്ടി പ്രസിഡന്റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു. ഞായറാഴ്ച ഹൈദരാബാദിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്.അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നല്‍കുമെന്ന് ബിആര്‍എസ് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്യുന്നു.
ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറും എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും അരി, അര്‍ഹതപ്പെട്ടവര്‍ക്ക് എല്ലാം 15 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പാര്‍ട്ടി വാഗ്ദാനം ചെയ്തിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സ്ത്രീകള്‍ക്ക് സൗഭാഗ്യ ലക്ഷ്മി പദ്ധതി പ്രകാരം 3000 രൂപ ധനസഹായം നല്‍കും. ഭിന്നശേഷിക്കാര്‍ക്കുള്ള പെൻഷൻ 6000 രൂപയായി ഉയര്‍ത്തുമെന്നും ബിആര്‍എസിന്റെ പ്രകടനപത്രികയില്‍ പറയുന്നു.നവംബര്‍ മൂന്നിനാണ് തെലങ്കാനയില്‍ വോട്ടെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 119 സീറ്റുകളില്‍ 115 എണ്ണത്തില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഭരണകക്ഷിയായ ബിആര്‍എസ് ആഗസ്റ്റില്‍ തന്നെ പ്രചാരണം ആരംഭിച്ചു. 95-105 സീറ്റ് വരെ കിട്ടുമെന്നാണ് ബിആര്‍എസ് പ്രതീക്ഷ. മറുവശത്ത് കോണ്‍ഗ്രസ് മുന്‍തൂക്കം പ്രവചിക്കുന്നതാണ് സര്‍വ്വേ ഫലങ്ങള്‍. കോണ്‍ഗ്രസ് 60 സീറ്റുകള്‍ വരെ നേടുമെന്നാണ് എബിപി-സി വോട്ടര്‍ സര്‍വ്വേ ഫലം. കോണ്‍ഗ്രസ് 48 മുതല്‍ 60 സീറ്റുകള്‍ വരെ നേടുമ്ബോള്‍ ഭരണകക്ഷിയായ ബിആര്‍സ് 43 മുതല്‍ 55 സീറ്റുകള്‍ വരെ നേടാമെന്നാണ് സര്‍വേ പറയുന്നത്. ബിജെപി അഞ്ച് മുതല്‍ 11 സീറ്റുകള്‍ വരെ നേടാം. മറ്റുള്ളവര്‍ അഞ്ച് മുതല്‍ 11വരെ സീറ്റുകള്‍ നേടാമെന്നാണ് ഫലം.

