സുധാ മൂര്‍ത്തിയുടെ പേരില്‍ തട്ടിപ്പ്; വൈദികനെ പോലീസ് അറസ്റ്റ് ചെയ്തു.

ബംഗളൂരു: ഇൻഫോസിസ് ഫൗണ്ടേഷൻ ചെയര്‍പേഴ്സണ്‍ സുധാ മൂര്‍ത്തിയുടെ പേരില്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത ബംഗളൂരു വൈദികനെ അറസ്റ്റ് ചെയ്തു.അറസ്റ്റിലായ 34 കാരനായ അരുണ്‍ കുമാര്‍ ബംഗളൂരു മല്ലേശ്വരം സ്വദേശിയാണ്. ജയനഗര്‍ പൊലീസ് സൈബര്‍ ക്രൈം കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് കുമാറിനെ അറസ്റ്റ് ചെയ്തത്.

സുധാ മൂര്‍ത്തിയുടെ പേര് ദുരുപയോഗം ചെയ്ത രണ്ട് വ്യത്യസ്ത കേസുകളുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ക്കെതിരെ കേസെടുത്തിരുന്നു. അന്വേഷണത്തിനൊടുവില്‍ രണ്ട് തട്ടിപ്പുകളുടെയും മുഖ്യ സൂത്രധാരൻ കുമാറാണെന്ന് തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് അരുണ്‍ കുമാറിനെ അറസ്റ്റ് ചെയ്തത്.നോര്‍ത്തേണ്‍ കാലിഫോര്‍ണിയയിലെ കന്നഡ കൂട്ടയില്‍ നിന്ന് 50ാം വാര്‍ഷിക പരിപാടിയില്‍ സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്ന് അരുണ്‍ കുമാര്‍ ഉറപ്പ് പറഞ്ഞിരുന്നു. തുടര്‍ന്നാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്. എന്നാല്‍ ഏപ്രിലില്‍ തന്നെ കന്നഡ കൂട്ടയുടെ ക്ഷണം സുധാ മൂര്‍ത്തി നിരസിച്ചിരുന്നു. എന്നാല്‍ കുമാറിന്റെ കൂട്ടാളിയായ സ്ത്രീ പരിപാടിയുടെ അംഗമായി വേഷം കെട്ടി സുധ മൂര്‍ത്തി വരുമെന്ന് ഉറപ്പ് നല്‍കുകയും പണം തട്ടിയെടുക്കുകയുമായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സുധാ മൂര്‍ത്തിയെ മുഖ്യാതിഥിയായി ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതോടെയാണ് സംഭവംപുറത്തറിഞ്ഞത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സുധയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് മമത സഞ്ജയ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. ലാവണ്യ, ശ്രുതി എന്നിവരാണ് മറ്റ് പ്രതികള്‍.