ഹിമാചലിൽ മണ്ണടിയുന്നത് മാംസം ഭക്ഷിച്ചിട്ട് ;വിചിത്ര കണ്ടുപിടിത്തവുമായി ഐഐടി ഡയറക്ടർ.

സിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനവും മണ്ണിടിച്ചിലും ഉണ്ടാകുന്നത് ആളുകള്‍ മാംസം ഭക്ഷിക്കുന്നതിനാലാണെന്ന് ഐഐടി ഡയറക്ടര്‍ ലക്ഷ്മിധര്‍ ബെഹ്റ.ബെഹ്റയുടെ വിചിത്ര കണ്ടെത്തല്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നു. ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനും മേഘസ്‌ഫോടനത്തിനും കാരണം മൃഗങ്ങളോടുള്ള ക്രൂരതയാണെന്ന് അവകാശപ്പെടുന്നതിനിടെ മാംസം കഴിക്കില്ലെന്ന് വിദ്യാര്‍ത്ഥികളോട് പ്രതിജ്ഞയെടുക്കാനും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.‘നല്ല മനുഷ്യരാവാന്‍ എന്താണ് ചെയ്യേണ്ടത്’ എന്ന് ഐഐടി ഡയറക്ടര്‍ വിദ്യാര്‍ഥികളോട് ചോദിക്കുന്നു. ‘മാംസം കഴിക്കാതിരിക്കുക. മാംസം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുക്കുക’ എന്നതാണ് ചെയ്യേണ്ടതെന്ന് വിദ്യാര്‍ഥികളോട് ഐഐടി ഡയറക്ടര്‍ പറയുന്നത്. മൃഗങ്ങളെ കൊല്ലുന്നതും പരിസ്ഥിതി പ്രശ്നങ്ങളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്നും, ഇപ്പോള്‍ നോക്കിയാല്‍ അത് കാണാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.‘ഹിമാചല്‍ പ്രദേശിന് കാര്യമായ തകര്‍ച്ചയുണ്ടാകും. മൃഗങ്ങളെ കൊല്ലുന്നതും പ്രകൃതി ദുരന്തങ്ങളും തമ്മില്‍ ബന്ധമുണ്ട്. ഇപ്പോള്‍ കാണാൻ കഴിയില്ല, പക്ഷേ അവിടെയുണ്ട്. നിങ്ങള്‍ അവിടെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നു. നിരപരാധികളായ മൃഗങ്ങളെ കൊല്ലുന്നത് പരിസ്ഥിതിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. വലിയ മണ്ണിടിച്ചിലുകളും മേഘവിസ്ഫോടനങ്ങളും വീണ്ടും വീണ്ടും നമ്മള്‍ കാണുന്നു. അതെല്ലാം മാംസം കഴിക്കുന്നതിന്റെ പരിണിത ഫലമാണ്’,  ബെഹ്റ പറഞ്ഞു .