ആന്‍ഡമാന്‍ ദ്വീപില്‍ വന്‍ ലഹരിവേട്ട.

നാല് വര്‍ഷം മുന്‍പ് ലഹരിമാഫിയ സംഘം മുക്കിയ കപ്പലില്‍ ഉണ്ടായിരുന്ന രാസലഹരിയാണ് കണ്ടെത്തിയത്.100 കോടി രൂപയുടെ ലഹരിയാണ് പിടിച്ചെടുത്തത്. കേരളത്തില്‍ നിന്നുള്ള കസ്റ്റംസ്, എക്‌സൈസ് പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്ഥരാണ് ആന്‍ഡമാനില്‍ പരിശോധന നടത്തിയത്. 2019ലാണ് കപ്പലില്‍ കടത്താന്‍ ശ്രമിച്ച 1000 കിലോയോളം രാസലഹരി കടലില്‍ താഴ്ത്തിയത്.ജാപ്പനീസ് ബങ്കറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി. ലഹരിക്കേസില്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ പിടിയിലായ യുവാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ലഹരിവസ്തുക്കള്‍ ആന്‍ഡമാനില്‍ ഒളിപ്പിച്ച വിവരം ലഭിക്കുന്നത്. ഇവിടെ നിന്നുള്ള സംഘം ആന്‍ഡമാന്‍ ഭരണകൂടത്തിന്റെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തിയത്.

ആന്‍ഡമാന്‍ വഴി കടത്തുന്ന രാസലഹരി മുഴുവന്‍ കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്നത്. മുക്കിയ കപ്പലില്‍ നിന്ന് ഒഴുകികിട്ടിയ ലഹരിപ്പൊതികള്‍ നാട്ടുകാരുടെ കൈവശവുമുണ്ടായിരുന്നു. ദ്വീപ് ഭരണകൂടത്തിന്റെ ബോധവത്കരണത്തെ തുടര്‍ന്ന് ഇവരില്‍ നിന്ന് ലഹരിവസ്തുക്കള്‍ തിരച്ചെടുക്കുകയും ചെയ്തു.