തിരുപ്പതി ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ.മൃഗക്കൊഴുപ്പ് കണ്ടെത്തിയ സംഭവം വിശദമായി പരിശോധിച്ച ശേഷം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് വിഷയം അറിഞ്ഞതെന്ന് ജെ പി നദ്ദ പറഞ്ഞു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി വിഷയം സംസാരിച്ചുവെന്നും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതായും നദ്ദ വ്യക്തമാക്കി. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടായിരുന്നു ജെ പി നദ്ദയുടെ പ്രതികരണം.
വിഷയത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായി കണ്ടെത്തുന്നവർക്കെതിരെ ഉചിതമായ നടപടി സ്വകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതില്‍ അന്വേഷണം വേഗത്തില്‍ പൂർത്തിക്കരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും ഈ വിഷയം ഗൗരമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കേന്ദ്ര സർക്കാർ വിശദീകരണം തേടിയിരുന്നു.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ സംസാരിച്ചു. പ്രശ്നം വിശദമായി പഠിച്ചശേഷം ആവശ്യമായ തിരുത്തലുകള്‍ വരുത്തും. ഇതുസംബന്ധിച്ച റിപ്പോർട്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) പരിശോധിച്ചശേഷം നടപടികളിലേക്കു നീങ്ങുമെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു.
അതിനിടെ ലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്ന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്‍റെ ആരോപണത്തെ സാധൂകരിച്ച് തിരുപ്പതി ക്ഷേത്രം അധികൃതർ രംഗത്തെത്തി. ഗുണനിലവാരമില്ലാത്ത നെയ് ലഡുനിർമാണത്തിന് എത്തിച്ചിരുന്നുവെന്നും ലബോറട്ടറിയില്‍നടത്തിയ പരിശോധനയില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയിരുന്നുവെന്നും അവർ പറഞ്ഞു.
തിരുപ്പതിയില്‍ പ്രതിദിനം ഏകദേശം 3.5 ലക്ഷം ലഡ്ഡൂകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഒരു കഷണം ഉണ്ടാക്കാന്‍ ഏകദേശം 40 രൂപ ചിലവാകും. ലഡ്ഡൂകള്‍ തയ്യാറാക്കാന്‍, 750 കിലോ കശുവണ്ടി, 500 കിലോ ഉണക്കമുന്തിരി, 200 കിലോ ഏലക്ക എന്നിവ ആവശ്യമാണ്. പ്രതിദിനം 400-500 കിലോ നെയ്യാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വൈഎസ്‌ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കാലത്ത് നെയ്യില്‍ മത്സ്യ എണ്ണയും ബീഫ് ടാല്ലോയും കണ്ടെത്തിയെന്ന ലാബ് റിപ്പോരട്ട്.
ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍, 15 വര്‍ഷത്തെ സഹകരണത്തിന് ശേഷം, വിലനിര്‍ണ്ണയ പ്രശ്നങ്ങളെ തുടര്‍ന്ന് കര്‍ണാടക മില്‍ക്ക് ഫെഡറേഷനില്‍ (കെഎംഎഫ്) നിന്ന് ലഡ്ഡൂകള്‍ക്കായി നന്ദിനി നെയ്യ് വാങ്ങുന്നത് നാലുവര്‍ഷം മുമ്ബ് നിര്‍ത്തിയെന്നും പകരം മറ്റൊരു ബ്രാന്‍ഡ് നെയ് വാങ്ങിയെന്നും അത് മൃഗക്കൊഴുപ്പ് അടങ്ങിയതാണെന്നും പുതിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചു.
ക്ഷേത്രം കൈകാര്യം ചെയ്യുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ബോര്‍ഡ്, ഓരോ ആറു മാസത്തിലും നെയ്യ് വിതരണത്തിനായി ടെന്‍ഡര്‍ ക്ഷണിക്കുകയും പ്രതിവര്‍ഷം 5 ലക്ഷംകിലോ നെയ്യ് വാങ്ങുകയും ചെയ്യാറുണ്ട്. ഇതിനിടെ നന്ദിനി പാലിന്റെ വില ലിറ്ററിന് മൂന്ന് രൂപ വര്‍ധിപ്പിക്കാന്‍ കര്‍ണാടക മന്ത്രിസഭ നേരത്തേ അനുമതി നല്‍കി. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍, പാല്‍ വില വര്‍ധനവ് മൂലം നെയ്യ് മറ്റൊള്‍ക്ക് കരാര്‍ നല്‍കുകയും ചെയ്തു. ഇതോടെ വൈഎസ്‌ആര്‍സിപി സര്‍ക്കാര്‍ തിരുപ്പതി ലഡ്ഡു നിര്‍മ്മാണത്തിനുള്ള നെയ്യ് തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ നിന്നുള്ള ബ്രാന്‍ഡില്‍ നിന്ന് വാങ്ങാന്‍ ക്ഷേത്ര ബോര്‍ഡിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഈ നെയ് ഗുജറാത്തിലെ ഒരു ലാബില്‍ പരിശോധന നടത്തിയപ്പോള്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയെന്നും അത് ക്ഷേത്രം അശുദ്ധമാക്കിയെന്നും ചന്ദ്രബാബു നായിഡു ആക്ഷേപിച്ചു.

